Thursday, December 9, 2010

ഇന്ത്യന്‍ ജനാധിപത്യവും മുസ്ളിംകളുടെ ബാദ്ധ്യതകളും

തങ്ങളുടെ രാഷ്ട്രീയാധികാരികളെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശമാണ് ജനാധിപത്യ വ്യവസ്ഥകൊണ്ടണ്ട് മുഖ്യമായും വിവക്ഷിക്കുന്നത്.  ആധുനിക ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ മേല്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൊന്ന് ജനായത്ത പ്രക്രിയയോടുള്ള അവയുടെ എതിര്‍പ്പാണ്.  നിര്‍വചനപരമായ തെറ്റിദ്ധാരണകള്‍ ആരോപകര്‍ക്കും ഇസ്ളാമിസ്റ്റുകള്‍ക്കുമിടയിലുമുണ്ട് എന്നതാണ് സത്യം.
ഇസ്ലാമോഫോബിയ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക ചുറ്റുപാടിലും മദ്ധ്യകാല വ്യാഖ്യാനങ്ങള്‍ക്കു ചുറ്റും മാത്രം തിരിഞ്ഞ് പ്രശ്ന നിര്‍ദ്ധാരണം തേടുന്ന പ്രവണത ഇസ്ലാമിസ്റ്റ് ബുദ്ധിജീവികള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.  അതേസമയം അന്ധമായ വൈരാഗ്യമനസ്ഥിതിയും മുന്‍വിധിയും പടിഞ്ഞാറിന്റെ വക്താക്കളും കൈയൊഴിക്കണം.  പരസ്പരമുള്ള ആക്രോശവും വിദ്വേഷവും ഡയലോഗിന്റെ വാതായനങ്ങളെ കൊട്ടിയടച്ച് സംസ്കാരങ്ങളുടെ സംഘട്ടനവാദികളെ സഹായിക്കുകയാകും ചെയ്യുക. 

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇസ്ളാമും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെയും സമകാലിക പരിസരത്തില്‍ മുസ്ളിം ജനതയുടെ ബാദ്ധ്യതകളും വിശകലനം ചെയ്യാനുള്ള എളിയ ശ്രമമാണ് ഈ പ്രബന്ധം.

കൂടിയാലോചന സമ്പ്രദായവും ജനാധിപത്യരീതിയും
ഇസ്ളാമോഫോബുകളും വെസ്റ്റോഫോബുകളും വ്യതിരിക്ത കാരണങ്ങളാല്‍ ഇസ്ളാമും ജനാധിപത്യവും പരസ്പര സംഘട്ടനത്തിലാണെന്ന് വാദിക്കുന്നു.  ആദ്യ വിഭാഗം ഇസ്ളാം ജൈവികമായി ഏകാധിപത്യത്തെ പുല്‍കാനുള്ള പ്രവണത വഹിക്കുന്നുവെന്ന് പറയുമ്പോള്‍ രണ്ടാം വിഭാഗം ജനാധിപത്യം അനിസ്ളാമികവും പാശ്ചാത്യന്‍ നിര്‍മ്മിതവുമായ ഒരു കൃത്രിമ വ്യവസ്ഥയാണെന്നും മുസ്ളിം ലോകത്തെ കീഴ്പ്പെടുത്താനുള്ള പദ്ധതിയാണെന്നും ആരോപിക്കുന്നു.  എന്നാല്‍ ഈ രണ്ടു വിഭാഗങ്ങള്‍ക്കും സമാന്തരമായി ഇസ്ളാം ജനാധിപത്യവുമായി യോജിച്ചു പോകാന്‍ കഴിയുന്ന തത്വസംഹിതയാണെന്ന് കരുതുന്ന അമുസ്ളിം-മുസ്ളിം ബുദ്ധി ജീവിവൃന്ദങ്ങളുമുണ്ട്.

ഇസ്ളാം ജൈവപരമായിത്തന്നെ ജനാധിപത്യവിരുദ്ധമാണെന്നും ഏകാധിപത്യപ്രവണതക്ക് വഴിയൊരുക്കുന്നതാണെന്നും വാദിച്ചുകൊണ്ടണ്ട് ആനന്ദ് എഴുതി: ‘സ്വാതന്ത്യ്രത്തില്‍നിന്നും ജീവിതത്തില്‍നിന്നുമുള്ള സമ്പൂര്‍ണ്ണമായ ഒളിച്ചോട്ടമായിരുന്നു ഇസ്ളാം.’ (1) ‘വരുവാനിരിക്കുന്ന സര്‍വാധിപത്യങ്ങള്‍ക്ക് അത് (ഇസ്ളാം) നാന്ദികുറിച്ചു.’ (2 )

 ജനാധിപത്യം താത്വികമായിത്തന്നെ ഇസ്ളാമുമായി സംഘട്ടനത്തിലാണെന്ന വാദം അബുല്‍ അലാ മൌദൂദി തന്റെ ആദ്യകാല രചനകളില്‍ ഉയര്‍ത്തിയിരുന്നു: ‘രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ വീക്ഷണത്തില്‍ പാശ്ചാത്യന്‍ മതേതര ജനാധിപത്യം ഇസ്ലാമുമായി നേര്‍ക്കുനേരെ പോരിലാണ്.  ജനങ്ങളുടെ പരമാധികാരം എന്ന സങ്കല്പത്തെ തള്ളിക്കളഞ്ഞുകൊണ്ടണ്ട് ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ പ്രാതിനിധ്യ വ്യവസ്ഥയുമാണ് ഇസ്ളാം രാഷ്ട്രീയാടിത്തറയായി കാണുന്നത്.’( 3) പില്‍ക്കാലത്ത് ഈ വാദം മൌദൂദി വളരെ മയപ്പെടുത്തി ജനാധിപത്യത്തെ ഉള്‍ക്കൊള്ളുമാറ് അവതരിപ്പിച്ചുവെങ്കിലും ആദ്യകാല രചനതന്നെയാണ് പില്‍ക്കാലത്ത് വിപുലമായി ഉദ്ധരിക്കപ്പെടുന്നത്.

ഏതാണ്ട് 50 കൊല്ലങ്ങള്‍ക്ക് മുമ്പ് വരെ ക്രിസ്തുമതവും ജനാധിപത്യവും പരസ്പരവിരുദ്ധങ്ങളായി സാമൂഹ്യ ശാസ്ത്രകാരന്മാര്‍ പൊതുവെ കരുതിയിരുന്നു. (4 )ക്രൈസ്തവ യൂറോപ്പില്‍ത്തന്നെ ഫാഷിസവും നാസിസവും ഉദയംകൊണ്ടു എന്നും നാമോര്‍ക്കണം.  രാഷ്ട്രീയ അധികാരശക്തികള്‍ക്ക് സമ്പൂര്‍ണമായി വണങ്ങേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ മാര്‍ട്ടിന്‍ ലൂതര്‍ പറഞ്ഞു: ‘രാജാവ് എന്നെ വിളിച്ചാല്‍ ദൈവം എന്നെ വിളിച്ചതുപോലെയാണ്’. (5)  എന്നാല്‍ ഇന്ന് ആഴത്തില്‍ വേരോട്ടമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ ക്രിസ്തുമതത്തിന്റെ ഹൃദയഭാഗങ്ങളിലാണെന്ന് നമുക്കറിയാം.  

ഇസ്ളാമും ജനാധിപത്യവും തമ്മില്‍ വൈരുദ്ധ്യമോ സംഘട്ടനമോ നിലവിലില്ലെന്ന് വാദിച്ചുകൊണ്ട് അമേരിക്കന്‍ മദ്ധ്യപൌരസ്ത്യവിദഗ്ദ്ധന്‍ റോബിന്‍ റൈറ്റ് എഴുതി: ‘ഇസ്ളാമോ അതിന്റെ സംസ്കാരമോ രാഷ്ട്രീയ പരിഷ്കരണത്തിന് ഒരിക്കലും വിഘാതമല്ല’( 6 ) നോബല്‍ ജേതാവും വിഖ്യാത സാമ്പത്തിക വിദഗ്ധനുമായ ഗുന്നാര്‍ മിര്‍ഡാല്‍ തന്റെ ‘ഏഷ്യന്‍ ഡ്രാമ’ എന്ന കൃതിയില്‍ ഹിന്ദുമതം, ഇസ്ളാം, ബുദ്ധമതം എന്നിവ ആധുനികവല്ക്കരണത്തിന് വിഘാതമാകണമെന്നില്ല എന്ന് വാദിച്ചുകൊണ്ടണ്ട് ഇസ്ളാമും ബുദ്ധമതവും ആധുനികരൂപത്തിലുള്ള പരിഷ്കരണത്തിന് കൂടുതല്‍ ഉതകുന്നതായി നിരീക്ഷിക്കുന്നുണ്ടണ്ട്. (7 )പ്രത്യേകിച്ച് ഈ രണ്ട് മതങ്ങള്‍ മനുഷ്യസമത്വത്തിലൂന്നിയ പരിഷ്കരണങ്ങളെ സ്വാഗതം ചെയ്യാന്‍ കെല്പ്പുറ്റതാണെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ ന്യായം.( 8)

ആധികാരികമായ ഇസ്ളാമിക ജനാധിപത്യ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ ഇസ്ളാമിക പാരമ്പര്യത്തിന് ആശയപരമായ ശക്തിയുണ്ടെന്ന നിരീക്ഷണമാണ് ജോണ്‍ എസ്പോസിറ്റോവും, ജോണ്‍വോളും മുന്നോട്ടുവെയ്ക്കുന്നത്. (9) ഇതേ വീക്ഷണം കൂടിയാലോചന (‘ശൂറ’) വ്യവസ്ഥയുമായി ബന്ധപ്പെടുത്തി കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഹസന്‍ തുറാബി, ഖുര്‍ഷിദ് അഹമ്മദ്, ഫത്ഹി ഉസ്മാന്‍, റഷീദ് ഗനൂശി, സിയാവുദ്ദീന്‍ സര്‍ദാര്‍, ഖാലിദ് അബൂഅല്‍ഫദ്ല്‍, യൂസഫുല്‍ഖര്‍ളാവി എന്നിവര്‍ ചെയ്യുന്നത്.  ഇസ്ളാം ജനാധിപത്യവുമായി രജ്ഞിപ്പിലാണെന്ന് മാത്രമല്ല, മതത്തിന്റെ അന്തഃസത്തയുടെ അവിഭാജ്യ ഘടകമാണെന്നുമാണിവര്‍ വാദിച്ചത്.

വിഖ്യാത ഇറാനിയന്‍ ചിന്തകന്‍ അബ്ദുല്‍കെരീം സൌരോഷ് ജനാധിപത്യത്തെ ഈവിധം വിശദീകരിക്കുന്നു: ‘ഭരണാധികാരികളുടെ ശക്തി കുറക്കുകയും അവരുടെ പോളിസികളും ചിന്തകളും യുക്തിവല്ക്കരിക്കുകയും ചെയ്തുകൊണ്ടണ്ട് തെറ്റ്, അഴിമതി എന്നിവയില്‍ നിന്ന് അവയെ പരമാവധി മുക്തരാക്കാന്‍ കെല്പ്പുറ്റതും, ചര്‍ച്ച, മിതത്വം എന്നിവയ്ക്ക് ഊന്നല്‍കൊടുത്തുകൊണ്ട് അക്രമങ്ങള്‍ ഒഴിവാക്കപ്പെടുന്നതുമായ സംവിധാനമാണ് ജനാധിപത്യം’(10). ഇസ്ളാം ജൈവപരമായിത്തന്നെ ജനാധിപത്യപരമാണെന്നും ബഹുസ്വരതയും പരസ്പരവൈജാത്യങ്ങളുടെ അംഗീകാരവും മനുഷ്യാവകാശങ്ങളുടെ പരിരക്ഷയും അതിന്റെ സഹജഭാവമാണെന്നും ശക്തമായി വാദിക്കുന്ന പാശ്ചാത്യന്‍ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടണ്ട്. (11)
പ്രതികാര മനോഭവവും അതില്‍നിന്നുല്‍ഭൂതമാകുന്ന അക്രമവാസനകളുമാണ് ഏകാധിപത്യ വ്യവസ്ഥയെ ക്രൂരമാക്കിമാറ്റുന്നത്. ഇത്തരം പ്രവണതകള്‍ ഖുര്‍ആന്‍ ഉയര്‍ത്തിപിടിക്കുന്ന വിട്ടുവീഴ്ച, കാരുണ്യം എന്നീ ഉദാത്തമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.( 12)
ദുര്‍വൃത്തരായ ഹൂദിന്റെ ജനതയെപ്പറ്റി അവര്‍ സേച്ഛാപ്രമത്തരും ധിക്കാരമൂര്‍ത്തികളായ സകലരുടെയും ചൊല്‍പ്പടിയില്‍ നടക്കുകയും ചെയ്തവരായി ഖുര്‍ആന്‍ പറയുന്നു (11:59). ഏകാധിപതികളുടെ അക്രമവാസനകളെ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നു (27:34, 43:51).  ഫറോവ, നംറൂദ് പോലുള്ള ഏകാധിപതികളുടെ മനഃശാസ്ത്രം അപഗ്രഥിക്കുകയും അവയുടെ അന്തഃസാരശൂന്യത തുറന്നുകാട്ടുകയും ചെയ്യുന്നുണ്ടണ്ട് ഖുര്‍ആന്‍ (11:97, 43:54, 2:258). 
       ദൈവത്തിന്റെ പരിധികളെ പാലിച്ചുകൊണ്ടണ്ട് ജീവിക്കാന്‍ മുസ്ളിം കടപ്പെട്ടവനാണ് (12:40, 24:51).  ദൈവത്തിന്റെ പരമാധികാരം എന്ന ഖുര്‍ആനികാശയം (39:11-12), ജനായത്ത വ്യവസ്ഥയുമായി സംഘട്ടനത്തിലാണെന്ന ചില ഇസ്ളാമിസ്റ്റ് ചിന്തകരുടെ വാദം ഉപരിപ്ളവമാണെന്ന് കാണാം.  നിയമനിര്‍മ്മാണത്തിന്റെ മൂല്യവല്ക്കരണം (അഥവാ ദൈവ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാകരുത്) എന്നതാണ് ഇതില്‍നിന്ന് സിദ്ധിക്കുന്ന പ്രധാന ആശയം.
മുഹമ്മദ് നബി തന്റെ രാഷ്ട്രീയ പിന്‍ഗാമിയെ നിര്‍ദ്ദേശിക്കാതിരുന്നതിന്റെ അര്‍ത്ഥം, രാഷ്ട്രീയ നേതൃത്വം പാരമ്പര്യമായി ലഭിക്കുന്നതോ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതോ അല്ല എന്ന് കൂടിയാണ്.  ഖലീഫാ സ്ഥാനം തുറന്നിടുകവഴി ജനങ്ങളുടെ ഇച്ഛക്കനുസരിച്ചു നേതൃത്വം ഉണ്ടാവട്ടെ എന്ന ഇച്ഛ പ്രകടമാക്കുകയാണ് പ്രവാചകന്‍ ചെയ്തത്. 

സച്ചരിചിത ഖലീഫമാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരുടെ തെരഞ്ഞെടുപ്പ് പരിശോധിച്ചാലും പൌരന്മാരുടെ അഭിലാഷം എന്ന ആശയം രാഷ്ട്രീയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതില്‍ പ്രധാന ഘടകമായിരുന്നതായി കാണാം.  അബൂബക്കറിനെ, മദീനയില്‍നിന്നുള്ള അന്‍സാറുകളും മക്കയില്‍നിന്നുള്ള മുഹാജിറുകളും ഉള്‍പ്പെട്ട പ്രമുഖര്‍ ചേര്‍ന്ന് അംഗീകരിക്കുകയായിരുന്നു.  ഉമറിനെ, അബൂബക്കര്‍ നിശ്ചയിച്ചത് പിന്നീട് ജനങ്ങള്‍ അംഗീകരിച്ചു.  ഉസ്മാനെ, ഉമര്‍ നിശ്ചയിച്ച സമിതി തെരഞ്ഞെടുത്തപ്പോള്‍,  അലിയെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു. 
പരമാധികാരം ദൈവത്തിനാണെങ്കിലും മനുഷ്യനെ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) ആയി നിയോഗിച്ചിരിക്കുകയാണെന്നത് വിസ്മരിക്കരുത് (ഖുര്‍ആന്‍ 2:30). ജനങ്ങളുടെ അഭീഷ്ടം ഒരു പരിധിവരെയെങ്കിലും പ്രതിഫലിക്കപ്പെടുന്നു എന്നതാണ് ജനായത്ത രീതിയുടെ ഒരു മേന്മ.  കൂടിയാലോചന വ്യവസ്ഥ ഖുര്‍ആന്‍ വ്യക്തമായി വിഭാവന ചെയ്യുന്നതാണ്.  തങ്ങളുടെ പൊതുകാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരായി വിശ്വാസികളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു (42:38).  ദൈവിക പ്രവാചകനെന്ന വ്യക്തമായ ആധികാരികതയോടെ ജീവിച്ച മുഹമ്മദ് നബി പോലും പൊതുപ്രശ്നങ്ങളില്‍ ജനങ്ങളുമായി കൂടിയാലോചിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു (3:159). ഇതിനര്‍ത്ഥം, നിയമത്തിന്റെ മൌലികമായ സങ്കല്പങ്ങള്‍ ദൈവാഭീഷ്ടത്തിനൊത്തുപോകുംവിധം, ജനങ്ങളുടെ ഇച്ഛ രാഷ്ട്രീയത്തില്‍ പ്രതിഫലിപ്പിക്കണമെന്ന് തന്നെയാണ്. ഏതെങ്കിലും പട്ടാള ഭരണാധികാരിക്കോ, രാജാവിനോ സ്വയംകൃതമായി തന്റെ താല്പര്യത്തിനൊത്ത് സംഘടിപ്പിക്കപ്പെടുന്ന കൂടിയാലോചനാസമിതി ദൈവിക നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്ന് സുതരാം വ്യക്തമാണ്.  സ്വന്തം അഭീഷ്ടം ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്ന ഒരു രാഷ്ട്രീയ ഘടന ഇസ്ലാമികമല്ല എന്നതും ഇതില്‍നിന്ന് സിദ്ധമാണ്.

ജനങ്ങളുടെ അവകാശങ്ങള്‍ വകവെച്ചുകൊണ്ടണ്ടും അവരുടെ താല്പര്യങ്ങളും ഇംഗിതങ്ങളും മാനിച്ചുകൊണ്ടും മാത്രമുള്ള ഒരു രാഷ്ട്രീയ ഘടനയാണ് ഇസ്ളാം വിഭാവന ചെയ്യുന്നത്.  ഭരണാധികാരികള്‍ക്ക് ആരോടും കണക്ക് ബോധിപ്പിക്കേണ്ടണ്ടതില്ലാത്ത രാജഭരണവും പട്ടാളഭരണവും അതുകൊണ്ട്തന്നെ ഇസ്ളാം അംഗീകരിക്കുന്നില്ല.

കൂടിയാലോചന സമ്പ്രദായവും ആധുനിക ജനാധിപത്യഘടനയും തമ്മിലുള്ള ഏക വ്യത്യാസമായി പല ഇസ്ളാമിക ചിന്തകരും ചൂണ്ടിക്കാട്ടുന്നത്, ദൈവിക നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിപോലും നിയമം നിര്‍മ്മിക്കാനുള്ള അധികാരമാണ്.  ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തികൊണ്ട് ദൈവിക നിയമങ്ങള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ തടയാന്‍ ജനാധിപത്യഘടനയില്‍ത്തന്നെ പഴുതുണ്ട് എന്ന വസ്തുത ഇവിടെ നാം അവഗണിക്കരുത്. ഉദാഹരണത്തിന് അശ്ളീലത, മദ്യം, വ്യഭിചാരം, സ്വവര്‍ഗ്ഗലൈംഗികത തുടങ്ങിയ പലതും ആധുനിക ജനാധിപത്യ രാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നുവെങ്കിലും അവക്കെതിരായ ശക്തമായ ബഹുജനാഭിപ്രായം നിലവിലുണ്ട് എന്ന വസ്തുതയും, അവ മതാതീതമായി അഭിശംസിക്കപ്പെടുന്നു എന്നതും പരിഗണിക്കണം.  ലിബറലിസത്തിന്റെ പേരില്‍ ധാര്‍മ്മിക നൈതിക മൂല്യങ്ങളെ കയ്യൊഴിക്കുന്ന പ്രവണതകള്‍ സമൂഹത്തില്‍ രൂഢമൂലമാക്കുന്നത് തടയാന്‍ മതധാര്‍മ്മികതകളില്‍ വിശ്വസിക്കുന്നവരുടെ നന്മയിലുള്ള ഐക്യം എന്ന രാഷ്ട്രീയ ഇടപെടലുകളിലൂടെ കഴിയും.  
മതാത്മകമൂല്യങ്ങള്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതിനെ മഹാത്മജി ഏറെ പിന്തുണച്ചിരുന്നു എന്നതോര്‍ക്കുക.  ഈയര്‍ത്ഥത്തില്‍ ഇസ്ളാമിക മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിപ്പിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല.  ഇവയാകട്ടെ നിര്‍മ്മത നിരീശ്വര വിഭാഗങ്ങളൊഴിച്ചുള്ളവര്‍ക്കൊക്കെ സ്വീകാര്യമാണെന്നും അറിഞ്ഞിരിക്കുക.  ധാര്‍മ്മികമൂല്യങ്ങളുടെ പരിരക്ഷക്കുവേണ്ടി വിവിധ വിഭാഗങ്ങളുടെ യോജിച്ച മുന്നേറ്റങ്ങള്‍ ഖുര്‍ആന്‍ പിന്തുണക്കുന്നത് കാണുക: “നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടണ്ടതാകുന്നു.  പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവുന്നതുമല്ല.” (5:2)

മനുഷ്യന്റെ ഏത് ഇടപാടുകളിലുമെന്നുപോലെ അബദ്ധങ്ങളും അപകടങ്ങളും പതിയിരിക്കുന്ന രാഷ്ട്രീയഘടനതന്നെയാണ് ജനാധിപത്യത്തിന്റെതും. ഭൂരിപക്ഷത്തിന്റെ പേരില്‍ വൈകാരികത ഇളക്കിവിട്ട് രാഷ്ട്രീയാധികാരം കൈയ്യാളാനുള്ള തുറന്ന സാദ്ധ്യതയാണ് ജനാധിപത്യത്തിന്റെ മുഖ്യദൌര്‍ബ്ബല്യം.  ബ്യൂറോക്രസി, ധനകാര്യസ്ഥാപനങ്ങള്‍, മീഢിയ എന്നിവയിലൂടെ ശക്തികേന്ദ്രീകരണംനേടി ദുര്‍ബ്ബലവിഭാഗങ്ങളെ പാര്‍ശ്വവല്ക്കരിക്കാനും അവരെ കുറ്റവാളി സമൂഹമാക്കി അപമാനവീകരിക്കാനുള്ള പ്രവണത പല ജനാധിപത്യ രാജ്യങ്ങളിലും കാണുന്നുണ്ട്. ലോബിയിംഗിലൂടെ ജൂത ക്രൈസ്തവ സയണിസ്റ്റുകള്‍ അമേരിക്കന്‍ വിദേശനയത്തിലും മിലിട്ടറിയിലും ചെലുത്തുന്ന സ്വാധീനം, വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും കനലുകള്‍ ആളിക്കത്തിച്ചുകൊണ്ടണ്ട് ഏകാധിപത്യ ഫാഷിസ്റുകള്‍ (ഉദാ: ഹിറ്റ് ലര്‍, നരേന്ദ്രമോഡി) അധികാരത്തിലേറാനുള്ള സാദ്ധ്യത, ഭീകരാവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് കരിനിയമങ്ങള്‍ പാസ്സാക്കിയെടുത്ത് അതുപയോഗിച്ച് ദുര്‍ബ്ബലവിഭാഗങ്ങളെ കൂടുതലായി വേട്ടയാടാനുള്ള പ്രവണത എന്നിവയും ജനാധിപത്യത്തിന്റെ അപചയങ്ങളായി ചൂണ്ടിക്കാട്ടപ്പെടാറുണ്ട്.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷ എന്ന ആശയം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണെങ്കിലും ‘മീ‍ഡിയ’യില്‍ അവര്‍ സ്ഥിരം ‘അപര’ന്മാരാണ്.  നിരന്തരമായ മീഡിയ ട്രയലുകള്‍, ചരിത്രാദ്ധ്യയനത്തിന്മേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊളോണിയലിസ്റ്റ് ഫാഷിസ്റ്റ് സ്വാധീനം എന്നിവകളാല്‍ വര്‍ഗ്ഗീയ മുന്‍വിധി സൃഷ്ടിക്കപ്പെട്ട് ജുഡീഷ്യറികള്‍ അടക്കമുള്ള രാഷ്ട്രസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന അവസ്ഥയും കാണാതിരിക്കരുത്. 

മതസാമുദായിക വികാരങ്ങളെ രാഷ്ട്രീയമായി ചൂഷണം ചെയ്യാനുള്ള രാഷ്ട്രീയതന്ത്രം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമാണ്. എന്നാല്‍ ഇവയൊന്നും പരിഹാരമില്ലാത്ത പ്രശ്നങ്ങളല്ല.  ജനാധിപത്യരീതിയില്‍തന്നെ അവയെ മറികടക്കാനാവും.  എന്തെന്നാല്‍ ഫാഷിസ്റ്റ് ശക്തികള്‍ ഏത് സമൂഹത്തിലും ന്യൂനപക്ഷമായിരിക്കും.  ഉദാഹരണത്തിന് യഥാര്‍ത്ഥ വര്‍ഗ്ഗീയ ഫാഷിസ്റ്റ് വൈതാളികര്‍ ഒരു സമൂഹത്തിലും 5% പോലും വരില്ല.  തെറ്റിദ്ധാരണയിലകപ്പെട്ട് ‘അപര’വിഭാഗങ്ങളെ വെറുത്തുകൊണ്ടണ്ട് കൂടെനില്ക്കുന്നവരാണ് ഫാഷിസ്റ്റുകളുടെ മുഖ്യശക്തി സ്രോതസ്സ്.  95% വരുന്ന ഈ ജനവിഭാഗങ്ങളെ നന്മ ആഗ്രഹിക്കുന്നവരുടെ ഐക്യം എന്ന അജണ്ടയിലൂടെയാണ് സത്യം ബോദ്ധ്യപ്പെടുത്തേണ്ടത്.  ഇത്തരമൊരു രാഷ്ട്രീയ പദ്ധതിയിലേക്ക് സമൂഹത്തെ ഒരുക്കുക എന്ന ദൌത്യമാണ് മുസ്ളിങ്ങള്‍ ഏറ്റെടുക്കേണ്ടണ്ടത്.  ഏത് ദുഷ്പ്രചാരണങ്ങളെയും നേരിടാനുതകുന്നവിധം നന്മ പരിലസിക്കുന്ന ഒരു വിഭാഗത്തെ ഐക്യപ്പെടുത്തി വളര്‍ത്തിയെടുക്കുകയാണ് മുസ്ളിങ്ങളുടെ ധൈഷണിക ദൌത്യം.  മനുഷ്യസാഹോദര്യം ഉയര്‍ത്തിപ്പിടിച്ച് നന്മയിലും ധര്‍മ്മത്തിലും യോജിച്ച മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച് മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കാം.  ത്യാഗബോധവും സാമൂഹ്യമാറ്റത്തിന് താല്പര്യമുള്ളവരുമായവരുടെ രാഷ്ട്രീയപ്രവേശനം ഉറപ്പാക്കാനും നമുക്ക് കഴിയേണ്ടണ്ടതുണ്ടണ്ട്.

ബഹുസ്വരത ഇസ്ളാമിക സാമൂഹികക്രമത്തിന്റെ മര്‍മ്മം
മനുഷ്യനാണ് മുഖ്യ പ്രമേയം എന്നതിനാല്‍, ഖുര്‍ആന്‍ രാഷ്ട്രഘടനയെക്കുറിച്ചും സമൂഹഘടനയെപ്പറ്റിയും ശാശ്വത പ്രസക്തമായ പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.  പ്രത്യേകമായ ഭരണരീതി ഖുര്‍ആന്‍ സൂക്ഷ്മമായി നിര്‍വചിക്കുന്നില്ലെങ്കിലും അത്തരമൊരു ഘടനയുടെ സാമൂഹിക രാഷ്ട്രീയ മൂല്യങ്ങളെപ്പറ്റി വേദഗ്രന്ഥം കൃത്യമായ സൂചനകള്‍ നല്കുന്നു.  രണ്ട് മുല്യങ്ങളാണ് ഇതില്‍ സുപ്രധാനമായിരിക്കുന്നത്: (1) നീതിപാലനവും പരസ്പരമുള്ള സഹകരണവും (ഖുര്‍ആന്‍ 4:135, 5:2, 5:8).  (2) ഏകാധിപത്യ വിരുദ്ധതയുള്‍ക്കൊള്ളുന്നതും പരസ്പരം കൂടിയാലോചന ഉറപ്പാക്കുന്നതുമായ ജനകീയവികാരങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്ന രാഷ്ട്രീയ സംവിധാനം (6:12, 6:54, 45:20, 21:107). ദൈവത്തിന്റെ പേരില്‍ ഒരു പ്രത്യേക മതപുരോഹിത വര്‍ഗ്ഗം അധികാരം കയ്യാളി അവര്‍ക്ക് തെറ്റുപറ്റില്ല എന്ന ധാരണയോടെ നിലനില്ക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയായ ‘തിയോക്രസി’യെ (മതരാഷ്ട്രക്രമം) ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല.  ഭരണാധികാരിക്ക് അപ്രമാദിത്യമുണ്ടെന്നോ അയാള്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നോ ഇസ്ളാം പഠിപ്പിക്കുന്നില്ല; ഭരിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ട തുല്യപൌരത്വമുള്ള ഒരുവന്‍ മാത്രമാണ് ഖലീഫ.  ജനങ്ങള്‍ക്ക് അഭിപ്രായം പറയുവാനും നീതി നേടിയെടുക്കാനുമുള്ള സംവിധാനം മെച്ചപ്പെട്ട ഒരു രാഷ്ട്രീയക്രമത്തില്‍ ഉണ്ടായേപറ്റൂ.
ബഹുസ്വരതയും മതപരമായ വൈവിധ്യവും എന്നും നിലനില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി ഖുര്‍ആന്‍ അംഗീകരിക്കുന്നു. (13) ജാതിമതവിവേചനങ്ങളെ അത് എതിര്‍ക്കുന്നു (2:62, 4:123). വ്യതിരിക്തതയും വൈവിദ്ധ്യങ്ങളും ദൈവനിശ്ചയങ്ങളാണെന്നും അവ പരസ്പരം സംഘട്ടനത്തിലേക്ക് നയിക്കരുതെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു: ‘നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു.  ദൈവം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക.’ (5:48).

രാജ്യത്തെ മുഴുവന്‍ നിവാസികളും മത-ഭാഷ-ജാതി വ്യത്യാസമില്ലാതെ പരസ്പര സഹകരണത്തിലും സഹവര്‍ത്തിത്ത്വത്തിലും വിരാജിക്കുന്ന ഒരവസ്ഥയാണ് ഖുര്‍ആന്‍ വിഭാവന ചെയ്യുന്നത്. (14 ) മുല്ലമാരും പുരോഹിതന്മാരും അധികാരികളുമായി കൂട്ടുചേര്‍ന്നു നടക്കുന്ന അതിക്രമങ്ങളെ വേദഗ്രന്ഥം എതിര്‍ക്കുന്നു. (15)  നീതിയുടെ മുമ്പില്‍ ഏവരും തുല്യരാണ് എന്ന തത്വം ഖുര്‍ആന്‍ ശക്തിയോടെ ഉയര്‍ത്തിപ്പിടിക്കുന്നു.( 16)

ഇസ്ളാമിലെ ഏകദൈവ സിദ്ധാന്തത്തെയും ഇസ്ളാം ഉയര്‍ത്തിപ്പിടിച്ച ജീവിത മൂല്യങ്ങളെയും തിരസ്ക്കരിച്ച ഭിന്ന ആശയ വ്യക്തിത്വമുള്ള സമൂഹങ്ങള്‍ പ്രവാചകന് മുമ്പിലുണ്ടായിരുന്നു.  അത്തരത്തിലുള്ള വൈവിധ്യങ്ങളെ ഒരു യാഥാര്‍ത്ഥ്യമായി കാണാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്തത്.  അതായത് ഭാരതം ഉയര്‍ത്തിപ്പിടിച്ച വൈവിധ്യങ്ങളോടുള്ള സഹിഷ്ണുതയെ ഖുര്‍ആനും ശരിവെക്കുന്നുണ്ട്.  തങ്ങളുടെ ആശയങ്ങളെ സ്ഥാപിക്കാന്‍ മുതിരുമ്പോഴും അന്യമത സംസ്കൃതികളെ ഇസ്ളാം ആദരിച്ചു.  

ഖുര്‍ആന്‍ പറയുന്നു: ‘താങ്കളുടെ രക്ഷിതാവ് ഉദ്ദേശിക്കുന്നപക്ഷം ഭൂമിയിലുള്ളവരെല്ലാംതന്നെ ഒന്നടങ്കം സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു’ (10:99).  ഇതര ആശയങ്ങളെ ആക്ഷേപിക്കുന്നതിനെ ഇസ്ളാം കണിശമായി നിരോധിച്ചു:  ‘അല്ലാഹുവിനെയല്ലാതെ അവര്‍ ആരാധിക്കുന്ന വസ്തുക്കളെ നിങ്ങള്‍ ശകാരിക്കരുത്’ (6:108).  സര്‍വോപരി ഭിന്നമതങ്ങളിലും സംസ്കാരങ്ങളിലും ആചാര്യസ്ഥാനീയരായവരെ ആദരിക്കാനും അവരില്‍ പലരെയും പ്രവാചകന്മാരായി കാണാനും ഇസ്ളാം വിശ്വാസികളെ പഠിപ്പിച്ചു:  ‘നിങ്ങള്‍ പറയുക ഞങ്ങള്‍ ദൈവത്തിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു.  ഇബ്രാഹിം, ഇസ്മാഇല്‍, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവര്‍ക്കും യഅ്ഖൂബിന്റെ സന്തതികള്‍ക്കും അവതരിപ്പിക്കപ്പെട്ടതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വ പ്രവാചകര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.  ഞങ്ങള്‍ അവര്‍ക്കിടയില്‍ ഒരു വ്യത്യാസവും കാണിക്കുന്നില്ല’ (ഖു. 2:136). 

ദേശീയവും വംശീയവും ഭാഷാപരവുമായ വൈവിധ്യങ്ങളെ നിലനിര്‍ത്തികൊണ്ടണ്ട്തന്നെ മനുഷ്യര്‍ക്കിടയില്‍ ഐക്യവും യോജിപ്പും വളര്‍ത്തിയെടുക്കാനാണ് ഇസ്ളാം നിര്‍ദ്ദേശിക്കുന്നത്. (17 )ഈ മാനവിക വീക്ഷണമാണ് പൂര്‍വിക മതവിഭാഗങ്ങളിലെ എല്ലാ നന്മകളോടും തുറന്ന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇസ്ളാമിനെ പ്രേരിപ്പിക്കുന്നത്. (18)

അക്രമികളായ ജനതയെ മറ്റു ചിലരെകൊണ്ട് പ്രതിരോധിക്കപ്പെടുന്നില്ലെങ്കില്‍ ഭൂമിയില്‍ നന്മയുടെ സങ്കേതങ്ങളായി നിലനില്‍ക്കുന്ന ക്ഷേത്രങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും മസ്ജിദുകളും തകര്‍ക്കപ്പെടുമെന്ന് ഖുര്‍ആന്‍ പറഞ്ഞുവെച്ചു: ‘മനുഷ്യരില്‍ ചിലരെ മറ്റു ചിലരെകൊണ്ട് ദൈവം പ്രതിരോധിച്ചിരുന്നില്ലെങ്കില്‍ അവന്റെ നാമങ്ങള്‍ ധാരാളമായി പറയപ്പെടുന്ന ക്ഷേത്രങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മസ്ജിദുകളും തകര്‍ക്കപ്പെടുമായിരുന്നു’ (22:40).  സമാധാനപരമായ ഒരു സാമൂഹ്യ ക്രമത്തിന് വൈവിധ്യങ്ങളാണ് സമൂഹത്തിന്റെ സൌന്ദര്യമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു എന്നാണ് ഇതില്‍നിന്ന് സിദ്ധിക്കുന്നത്.

മദീനാ ചാര്‍ട്ടറും ഇന്ത്യന്‍ ഭരണഘടനയും
ഇസ്ളാമിക ബഹുസ്വരഘടനയുടെ ഉദാത്ത രൂപമായിരുന്നു മദീനാ ചാര്‍ട്ടര്‍. ക്രിസ്താബ്ധം 622ല്‍ മക്കയില്‍നിന്ന് യഥ് രിബിലേക്ക് ഹിജറ ചെയ്ത പ്രവാചകന്‍ അവിടെ വിവിധ മതസാംസ്കാരിക വിഭാഗങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള ഒരു രാഷ്ട്രത്തിന് രൂപം നല്കുകയുണ്ടണ്ടായി.  ബഹുസ്വര രാഷ്ട്രത്തിന്റെ മകുടോദാഹരണമായ മദീനാ ചാര്‍ട്ടര്‍ ആണ് ലോകത്ത് ഏറ്റവുമാദ്യമായി എഴുതപ്പെട്ട രാഷ്ട്രഭരണഘടന.  മാഗ്നാകാര്‍ട്ടക്ക് ആറ് നൂറ്റാണ്ടണ്ടുമുമ്പ് അത് വിരചിതമായി.  47 ഖണ്ഡികകള്‍ ഉല്‍ക്കൊള്ളുന്ന ഈ ചാര്‍ട്ടര്‍ മദീന നഗര രാഷ്ട്രത്തിലെ പൌരന്മാരുടെ തുല്യമായ അവകാശങ്ങള്‍, പരസ്പരസഹകരണം, വിശ്വാസ സ്വാതന്ത്ര്യം എന്നിവ ഊന്നിപ്പറഞ്ഞിരുന്നു.
മദീനയിലെ ഇസ്ളാമിക രാഷ്ട്രത്തിന്റെ തലവനായിരിക്കുമ്പോഴും വിവിധ മതവിഭാഗങ്ങളുടെ സമ്പൂര്‍ണ്ണ മതസ്വാതന്ത്ര്യം ഉറപ്പാക്കുംവിധമുള്ള രാഷ്ട്രീയ സംവിധാനമൊരുക്കാന്‍ പ്രവാചകന്‍ താല്പര്യമെടുത്തതായിക്കാണാം.  സ്വയംഭരണാവകാശമുള്ള വിവിധ സമൂഹങ്ങളുടെ ഒരു കൂട്ടായ്മ സൃഷ്ടിച്ച് പൊതുനന്മയില്‍ ഐക്യപ്പെടുന്ന ഒരു ഭരണഘടനക്കുകീഴിലുള്ള ബഹുസ്വര സമൂഹത്തിന്റെ ഒരു മാതൃക ലോകത്തിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.  തുല്യത, ജനപങ്കാളിത്തം, ബഹുസ്വരത, മതസ്വാതന്ത്ര്യം എന്നിവയില്‍ ആധുനിക ജനായത്ത സംവിധാനങ്ങള്‍ക്ക് സമാനമായ ഘടനയായിരുന്നു മദീന ചാര്‍ട്ടറിന്റേത്.

വെറും 20%ത്തില്‍ താഴെ വരുന്ന മുസ്ളികള്‍, ജൂതരടക്കമുള്ള വിവിധ വിഭാഗങ്ങളോട്കൂടി ചേര്‍ന്നുണ്ടണ്ടാക്കിയ മദീന ചാര്‍ട്ടറിന് സമാനമായ ‘കോണ്‍ട്രാക്ട്’ തന്നെയാണ് ഇന്ത്യന്‍ ഭരണഘടനയും.  ഇസ്ളാം വിഭാവന ചെയ്യുന്ന ഒട്ടനവധി ഉദാത്തമായ മൂല്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്നു.  കരിനിയമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഖുര്‍ആനിക സങ്കല്പങ്ങളുമായി സംഘട്ടനത്തിലാവുന്ന ഭാഗങ്ങള്‍ അതില്‍ വളരെ കുറവാണ്.  മിക്ക മുസ്ളിം രാഷ്ട്രങ്ങളിലെ ഭരണഘടനകളേക്കാള്‍ ഇസ്ളാമികാംശം കൂടിയതാണ് ഇന്ത്യന്‍ ഭരണഘടന.  ഭരണഘടനയെ ഒരു ‘കോണ്‍ട്രാക്ട്’ എന്ന നിലക്ക് പരിഗണിച്ചാല്‍ ഇന്ത്യന്‍ മുസ്ളിംകള്‍ അതുമായി തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടണ്ടവരാണെന്നത് വളരെ വ്യക്തമാണ്.  നിയമവാഴ്ച ഉറപ്പാക്കാനും പൌരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും രാഷ്ട്രീയത്തില്‍ സനാതന- നൈതിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കാനും എല്ലാ ധാര്‍മ്മിക ശക്തികളുമായും ചേര്‍ന്ന് അത്യദ്ധ്വാനം ചെയ്യുകയാണ് ഇസ്ളാമിക സമൂഹത്തിന്റെ യഥാര്‍ത്ഥ ബാദ്ധ്യത.

മതത്തെ രാഷ്ട്രീയത്തില്‍നിന്ന് സമ്പൂര്‍ണമായി പറിച്ചെറിഞ്ഞുകൊണ്ടണ്ടുള്ള അള്‍ട്രാസെക്കുലര്‍ സമീപനമാണ് പൊതുവെ യൂറോപ്പില്‍ നിലവിലുള്ളത്.  ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന ‘സെക്കുലറിസം’ മതങ്ങളെ ആദരിച്ചും അംഗീകരിച്ചും കൊണ്ടണ്ടുള്ളതാണ്. ഇസ്ളാമിക മൂല്യങ്ങളുടെ വ്യക്തമായ പ്രതിനിധാനം തന്നെയാണിത് എന്നത് വിസ്മരിക്കരുത്. മുസ്ളിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്കുന്ന വകുപ്പുകള്‍തന്നെ (25 മുതല്‍ 30 വരെയുള്ള അനുഛേദം) ഭരണഘടനയില്‍ ചേര്‍ത്തിട്ടുണ്ടണ്ട്. മനുഷ്യാവകാശ സംരക്ഷണം, ഇന്ത്യന്‍ ഭരണഘടനയുടെ 14ാം അനുച്ഛേദനത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.  സ്വതന്ത്രമായും അന്തസ്സായും ജീവിക്കാനുള്ള അവകാശം മാത്രമല്ല, സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും മാന്യതക്കും മതസ്വാതന്ത്യ്രത്തിനും സാമ്പത്തിക ഭദ്രതക്കും വിദ്യാഭ്യാസത്തിനും സ്വകാര്യതക്കും ഉള്ള അവകാശങ്ങളാണ് ഭരണഘടന പ്രഖ്യാപിക്കുന്നത്.  സഹസ്രാബ്ധങ്ങളുടെ സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യ ഒട്ടേറെ വൈവിധ്യങ്ങളെ നിലനിര്‍ത്തുമ്പോഴും അവയെ മുഴുവനും സമന്വയിപ്പിക്കുന്ന സഹിഷ്ണുതയെ അതിന്റെ ദേശീയ സംസ്കാരമായി കാണുന്നു.  ഇന്ത്യയില്‍ സെക്കുലറിസത്തെ വിവക്ഷിക്കപ്പെടേണ്ടണ്ടത് ഈ വൈവിധ്യങ്ങളുടെ ഏകതാനതയിലാണ്.  ഭിന്നമായ സാംസ്കാരിക പൈതൃകങ്ങളെയും തത്വചിന്തകളെയും സഹിഷ്ണുതാപൂര്‍വം കാണാന്‍ കഴിഞ്ഞ കാഴ്ചപ്പാടിനെ ഇന്ത്യയുടെ ദേശീയ നേതൃത്വം സെക്കുലറിസം എന്ന സംജ്ഞകൊണ്ടണ്ട് നിര്‍വ്വചിച്ചു.  നമ്മുടെ മഹത്തായ പാരമ്പര്യത്തിലുള്‍ചേര്‍ന്നുനിന്ന സര്‍വധര്‍മ്മ സമഭാവനയാണ് ഇങ്ങനെ സെക്കുലറിസം എന്ന സംജ്ഞകൊണ്ടണ്ട് വിവക്ഷിക്കപ്പെട്ടത്.

മുസ്ളിം രാഷ്ട്രീയം : ചില ചരിത്ര പാഠങ്ങള്‍
കഴിഞ്ഞ 100 വര്‍ഷക്കാലത്തെ ചരിത്രാനുഭവങ്ങളില്‍നിന്ന് ഇന്ത്യന്‍ മുസ്ളിംകള്‍ പഠിക്കേണ്ട പാഠങ്ങളൊന്തൊക്കെയാണ്?  ഒരു ബഹുസ്വര സമൂഹത്തില്‍ തുല്യപൌരത്വം നിലനിര്‍ത്തിക്കൊണ്ടും രാഷ്ട്രപുരോഗതിയില്‍ പങ്കാളിയായിക്കൊണ്ടും സാമുദായികമായ പിന്നോക്കാവസ്ഥയും അരക്ഷിതാവസ്ഥയും മാറ്റിയെടുക്കാന്‍ മുസ്ളിംകള്‍ എടുക്കേണ്ട രാഷ്ട്രീയ സമീപന രീതിയെന്താകണം? 

1949 നവമ്പര്‍ 25ന് ഭരണഘടനാ നിര്‍മ്മാണസമിതിയില്‍ നടന്ന ചര്‍ച്ചക്ക് മറുപടി നല്കിക്കൊണ്ടണ്ട് ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അംബേദ്കര്‍ പറഞ്ഞു:  “ഭരണഘടന എത്ര മികവുറ്റതാണെങ്കിലും അത് നടപ്പാക്കുന്നവര്‍ ദുഷിച്ചാല്‍ അത് മോശമായ ഫലമേ തരൂ.  ഭരണഘടനയുടെ പ്രവര്‍ത്തനം മുഴുവനായും ഭരണഘടനയുടെ അക്ഷരങ്ങളുമായി ബന്ധപ്പെട്ടല്ല.” ന്യൂനപക്ഷാവകാശങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നിയമങ്ങള്‍ ഉണ്ടണ്ടായിട്ട്കൂടി (ആര്‍ട്ടിക്കിള്‍ 14) അത് ഫലവത്തായി നടപ്പാക്കുന്നതില്‍ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണെന്ന് നമുക്ക് കാണാം.  ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം, ഒറീസാ കലാപം തുടങ്ങിയവ പ്രകടമായ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.  ഈയൊരവസ്ഥയെക്കുറിച്ച് ദൂരക്കാഴ്ച പുലര്‍ത്തിയിരുന്ന ഡോ. അംബേദ്കര്‍ ഈ വിധം മുന്നറിയിപ്പ് നല്കിയിരുന്നു: ‘രൂപത്തില്‍ വ്യത്യാസപ്പെടുത്താതെ ഭരണഘടനയുടെ അന്തഃസ്സത്തക്ക് ചേരാത്തവിധം അതിനെ അട്ടിമറിക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയും’. (19) രാഷ്ട്രവിഭജനം നടന്നതിനും വളരെമുമ്പ് 1936ല്‍ തന്നെ ജവഹര്‍ലാല്‍ നെഹ്റുവും ഇക്കാര്യത്തിലേക്ക് സൂചന നല്കിയിരുന്നു: ‘പല കോണ്‍ഗ്രസ്സുകാരും ദേശീയവേഷമിട്ട വര്‍ഗ്ഗീയവാദികളാണ്’.( 20)
രാഷ്ട്രീയ വിഭജനത്തിലേക്ക് നയിച്ച രാഷ്ട്രീയ നയസമീപനരീതികള്‍ എന്തായിരുന്നുവെന്നതും ഇവിടെ പ്രസക്തമായ അന്വേഷണമാണ്.  മുസ്ളിംകള്‍ക്ക് പ്രത്യേക നിയോജകമണ്ഡലം വേണമെന്ന അവശ്യത്തില്‍ കോണ്‍ഗ്രസ്സും ലീഗും ലക്നോ ഉടമ്പടിയിലൂടെ (1916) യോജിക്കുകയായിരുന്നു.  എന്നാല്‍ ഫലത്തില്‍ ഇത് ഹിന്ദുക്കളും മുസ്ളിംകളും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു.  1918ല്‍ നിയോഗിതമായ മൊണ്ടേഗു- ചെംസ്ഫോര്‍ഡ് ഭരണപരിഷ്ക്കരണസമിതി, ലക്നോ ഉടമ്പടിയെ കൃത്യമായിത്തന്നെ വിമര്‍ശിച്ചിരുന്നു.  പ്രത്യേക നിയോജകമണ്ഡലവാദം ഒറ്റപ്പെടലും വേറിടലും വര്‍ദ്ധിപ്പിക്കുകയായിരുന്നു.  കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം ലഭ്യമായ അമേരിക്കയിലെ ദക്ഷിണ സംസ്ഥാനങ്ങളില്‍ വെള്ളക്കാരുടെ വംശീയവാദം ക്രമത്തില്‍ വീര്യം കുറയുകയായിരുന്നു.  എന്തെന്നാല്‍ കറുത്തവരുടെ വോട്ട് വെള്ളക്കാര്‍ക്ക് ആവശ്യമായിരുന്നു.  1916ലെ ലക്നോ ഉടമ്പടിയുടെ ശില്പിയായിരുന്ന മുഹമ്മലി ജിന്നക്ക്പോലും 1927ല്‍ ലീഗ് പ്ളാറ്റ്ഫോമില്‍ നിന്നുകൊണ്ട് ഇങ്ങനെ പറയേണ്ടിവന്നു: ‘മിക്ക മുസ്ളിംകള്‍ക്കും താല്പര്യമുണ്ടെങ്കിലും പ്രത്യേക നിയോജകമണ്ഡല വാദത്തോട് എനിക്കത്ര യോജിപ്പില്ല.’ (21)

1934ല്‍ ഡോ. ബാബു രാജേന്ദ്രപ്രസാദുമായിച്ചേര്‍ന്ന് നിയോജകമണ്ഡലം ഒരുമിച്ചാവണമെന്ന ഫോര്‍മുലയില്‍ ജിന്ന എത്തി. (22) എന്നാല്‍ പിന്നീട് ലീഗും ജിന്നയും രാഷ്ട്രീയവിഭജനം എന്ന വര്‍ഗ്ഗീയ സാമ്രാജ്യത്വ അജണ്ടണ്ടയിലേക്ക് സ്വയം പതിക്കുന്നതാണ് നാം കാണുന്നത്.  വിഭജനാനന്തരവും പ്രത്യേക നിയോജകമണ്ഡലവാദം ലീഗ് ഉപേക്ഷിച്ചില്ല.  ബി. പോക്കര്‍ സാഹിബ്, ചൌധരി ഖാലിക്കുസ്സമാന്‍, മുഹമ്മദ് ഇസ്മയില്‍ സാഹിബ് തുടങ്ങിയവര്‍ ഈ വാദത്തില്‍ ഉറച്ചു നിന്നു.  1949 മെയ് 26ന് ചര്‍ച്ചക്ക് മറുപടി നല്കികൊണ്ട് പാര്‍ലമെന്റില്‍വെച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പറഞ്ഞു: ‘രാഷ്ട്രത്തിന്റെ താല്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു സമുദായ താല്പര്യമുണ്ടാവുക എന്നത് പരമാബദ്ധമാണ്.’  പ്രത്യേക നിയോജകമണ്ഡലവാദം മുസ്ളിം സമുദായത്തെ ദേശീയ ധാരയില്‍ നിന്ന് ചുഴറ്റിയെറിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ( 23)

        മുസ്ളിംകളിലെ മോഡേണിസ്റുകള്‍ മുസ്ളിം ലീഗില്‍ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ മൌലാന ശിബ്ലി നുഅ്മാനി അടക്കമുള്ള പണ്ഡിതര്‍ ഉള്‍പ്പെട്ട യാഥാസ്ഥിതിക വിഭാഗം കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്.  രണ്ടാമത്തെ വിഭാഗം ‘ഹിന്ദുമുസ്ളിം ഐക്യം’ എന്ന ലക്ഷ്യം ഏറ്റവും മഹത്തരമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  സ്വതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് ഇന്ത്യ എടുത്തെറിയപ്പെട്ട 1857 മുതല്‍ 1947 വരെയുള്ള കാലഘട്ടത്തിലെ മിക്ക മുസ്ളിം പണ്ഡിതരും ശക്തരായ ബ്രിട്ടീഷ് വിരുദ്ധ പ്രചാരകരും സ്വാതന്ത്ര്യ സമരപോരാളികളുമായി മാറിയെന്നത് ഇന്ത്യന്‍ മുസ്ളിംങ്ങള്‍ വിസ്മരിക്കരുത്.  മൌലാന ആസാദിനെപ്പോലുള്ള വിഖ്യാതപണ്ഡിതര്‍ പാകിസ്ഥാന്‍ വാദത്തെ അതിശക്തമായി എതിര്‍ത്തവരാണ്.  ഇന്ത്യയിലെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ നേതൃത്വം നല്കിയ ദയൂബന്ദിലെ ദാറുല്‍ഉലൂം പ്രസ്ഥാനം കോണ്‍ഗ്രസിനെ സര്‍വ്വാത്മനാ പിന്തുണച്ചു.

1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊണ്ടപ്പോള്‍, ദയൂബന്ദിലെ ദാറുല്‍ഉലൂമിന്റെ സ്ഥാപകനായ മൌലാനഖാസിം അഹമ്മദ് നാനോത്വി, മുസ്ളിംകള്‍ കോണ്‍ഗ്രസ്സില്‍ ചേരണമെന്നാഹ്വാനം ചെയ്യുന്ന ഫത്വ പുറപ്പെടുവിക്കുകയും അത്തരത്തിലുള്ള അനേകം ഫത്വകള്‍ (മതവിധികള്‍) ശേഖരിച്ച് ‘നുസ്റത്തുല്‍ അഹ്റാര്‍’ (സ്വാതന്ത്യ്ര പോരാളികള്‍ക്ക് സഹായം) എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.  അതേതുടര്‍ന്ന് ഇന്ത്യന്‍ മുസ്ളിംങ്ങളുടെ നല്ലൊരുഭാഗവും കോണ്‍ഗ്രസ്സില്‍ അണിനിരന്നു.  ബദ്റുദ്ദീന്‍ തയ്യിബ്ജിയെപ്പോലുള്ള പണ്ഡിതന്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു.  മൌലാനാ ഉബൈദുല്ലാ സിന്ധി, മൌലാനാ മഹ്മൂദുല്‍ ഹസ്സന്‍ എന്നിവര്‍ സ്വതന്ത്യ്രസമര നേതാക്കളായി മാറി.  ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന മൌലാന ഹുസൈന്‍ അഹമ്മദ് മദനി, ദ്വിരാഷ്ട്ര വാദത്തെ എതിര്‍ത്തുകൊണ്ടണ്ട് ‘മുത്തഹിദ ഖൌമിയ്യത്ത് ഔര്‍ ഇസ്ളാമി’ (സങ്കരദേശീയതയും ഇസ്ളാമും) എന്ന വിഖ്യാതകൃതിയിലൂടെ പാക്കിസ്ഥാന്‍ വാദത്തിന്റെ മുനയൊടിക്കുകയും വിവിധ മതസാംസ്കാരിക വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബഹുസ്വര രാഷ്ട്രത്തെയാണ് ഇസ്ളാമിക ദൈവശാസ്ത്രം പിന്തുണയ്ക്കുന്നതെന്ന് തെളിവുകള്‍ നിരത്തി വാദിക്കുകയും ചെയ്തു.  തുടര്‍ന്ന് മുസ്ളിം പണ്ഡിതന്മാരുടെയും ബുദ്ധിജീവികളുടെയും ഒരു വ്യൂഹം തന്നെ സ്വാതന്ത്യ്രസമരത്തിന്റെ നേതൃനിരയിലെത്തി.  

അതിര്‍ത്തിഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദുല്‍ ഗാഫര്‍ഖാന്‍, ഹഖീം അജ്മല്‍ഖാന്‍, ഡോ. അന്‍സാരി, റാഫി അഹ്മദ് കിദ്വായി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനമാരംഭിച്ചപ്പോള്‍ അതില്‍ അണിനിരന്ന വിഖ്യാത കുടുംബാംഗങ്ങളാണ് ബീഅമ്മയും മക്കളായ ഷൌക്കത്തലിയും, മുഹമ്മദലിയും. 
രാഷ്ട്രവിഭജനം മുസ്ളിംകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരുന്നു.  രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാകാതെ മാറ്റി നിര്‍ത്തപ്പെടുന്നതിലേക്ക് ഇതെത്തിച്ചു.  വിഭജനാനന്തരം ഇന്ത്യനവസ്ഥ കൂടുതല്‍ വഷളാവുകയും മുസ്ളിംകളെക്കുറിച്ച അവിശ്വാസം ദേശീയ തലത്തില്‍ വ്യാപകമാവുകയും ചെയ്തു.  രാഷ്ട്രവിഭജനത്തിന്റെ കരിമുദ്ര അവര്‍ക്ക് മാത്രമായി ചാര്‍ത്തപ്പെട്ടു.  യഥാര്‍ത്ഥത്തില്‍ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായ സമൈക്യഫോര്‍മുലയായി വിഭജനവാദം ഉയര്‍ന്നുവരികയായിരുന്നുവെന്ന ചരിത്രസത്യം വിസ്മരിക്കപ്പെട്ടു.  കോണ്‍ഗ്രസ്സ് അടക്കമുള്ള ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വിഭജനത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലായിരുന്നു.  എന്നാല്‍ ഇതില്‍നിന്ന് പാഠം പഠിക്കാതെ മുസ്ളിം നേതൃത്വം സാമുദായികധ്രൂവീകരണത്തിന് മാത്രമുതകുന്ന അജണ്ടകള്‍ മാത്രമായി മുന്നോട്ടു നീങ്ങുകയായിരുന്നു.

1947 ആഗസ്റ് 15നേക്കാള്‍ മോശപ്പെട്ട അവസ്ഥയാണ് ഇന്ന് മുസ്ളിംകള്‍ക്കുള്ളത്.  പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനോ പൂര്‍വ ചെയ്തികളെ വിമര്‍ശനപരമായി വിലയിരുത്താനോ മുസ്ളിം നേതൃത്വം ഇന്നും തയ്യാറല്ല എന്നതാണ് ദുഃഖസത്യം.  നിരന്തരമായി നടക്കുന്ന വിവേചനങ്ങള്‍ സമുദായത്തെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു.  ഈ ദൂഷിതവലയം ഭേദിച്ച് ദേശീയോദ്ഗ്രഥനത്തിനായുള്ള ശ്രമങ്ങള്‍ നടത്താന്‍ മുസ്ളിം നേതൃത്വം തയ്യാറായതുമില്ല.

മുസ്ളിം രാഷ്ട്രീയ അജണ്ടണ്ട: ചില നിര്‍ദ്ദേശങ്ങള്‍
മധ്യകാല മുസ്ളിം കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട കാലത്തില്ലാത്ത ഒട്ടേറെ സങ്കീര്‍ണവും നവീനവുമായ പ്രശ്നങ്ങള്‍ ഇന്ന് ഉയര്‍ന്നു വന്നിട്ടുണ്ടണ്ട്.  ബഹുസ്വര സമൂഹങ്ങളും മതേതര രാഷ്ട്രങ്ങളും നിലവില്‍ വന്നതോടെ ‘ദാറുല്‍ഹര്‍ബ്’, ‘ദാറുല്‍ ഇസ്ളാം’ എന്ന ചേരിതിരിവ് തന്നെ അപ്രസക്തമായിരിക്കുന്നു.
മതവിഭാഗങ്ങള്‍ തമ്മില്‍ നിലനില്ക്കുന്ന അവിശ്വാസം, മുന്‍വിധി, തെറ്റിദ്ധാരണ എന്നിവ അകറ്റാന്‍ ബോധപൂര്‍വകമായ ശ്രമങ്ങള്‍ എല്ലാ മതനേതൃത്വങ്ങളുടെയും ഭാഗത്തുനിന്നുണ്ടണ്ടാവേണ്ടണ്ടതുണ്ടണ്ട്.  സ്നേഹത്തിലൂടെയും പരസ്പര ആദരവിലൂടെയും ശാശ്വതമായ ശാന്തിസംസ്കാരം ഇവിടെ വളര്‍ത്തിയെടുക്കാനുള്ള ബാദ്ധ്യത എല്ലാ മതനേതാക്കള്‍ക്കുമുണ്ടണ്ട്.  ഈ ബാദ്ധ്യത ഏവരേയും ഉണര്‍ത്താനുള്ള ദൌത്യമാണ് യഥാര്‍ത്ഥത്തില്‍ മുസ്ളിം ബുദ്ധിജീവികള്‍ ഏറ്റെടുക്കേണ്ടണ്ട ചുമതല.  

നിസ്സാരപ്രശ്നങ്ങളെപ്പോലും ഊതിവീര്‍പ്പിച്ച് സമൂഹത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കനലുകള്‍ ആളിക്കത്തിക്കാന്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെയുള്ള രാഷ്ട്രീയതാല്പര്യക്കാരുടെ ആസൂത്രിതശ്രമങ്ങളെ തുറന്നു കാട്ടുകയും ചെയ്യാന്‍ അവര്‍ ബദ്ധശ്രദ്ധരാകണം. നന്മയില്‍ സഹകരിക്കാവുന്നവരുമായി യോജിച്ച മുന്നേറ്റങ്ങള്‍ നടത്തേണ്ട ബാദ്ധ്യതയാണ് മുസ്ളിംങ്ങള്‍ നിര്‍വ്വഹിക്കേണ്ടണ്ടത്; അവരുടെ പ്രസക്തിതന്നെ ഈ ധര്‍മ്മം നിര്‍വഹിക്കുന്നതിലാണ് നിലകൊള്ളുന്നത് (ഖുര്‍ആന്‍ 2:143).

ന്യുനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതകള്‍ ആപല്‍ക്കരങ്ങളാണെങ്കിലും ഭൂരിപക്ഷ വര്‍ഗ്ഗീയത, ദേശീയതയുടെ മുഖാവരണവുമിട്ട് കൂടുതല്‍ രൌദ്രഭാവത്തോടെ ഫാഷിസ്റ്റ് ഭാവം ആര്‍ജ്ജിക്കാനുള്ള പ്രവണതയുണ്ടെണ്ടന്ന കാര്യം കൃത്യമായിത്തന്നെ ജവഹര്‍ലാല്‍ നെഹ്റു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടണ്ട്. (24)  നിര്‍ഭാഗ്യവശാല്‍ സെക്കുലര്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോപ്പുലിസ്റ്റ് നേട്ടത്തിനായി ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചതിനാല്‍ വര്‍ഗ്ഗീയാത്മക ദേശീയത ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ സിരാകേന്ദ്രങ്ങളില്‍ വേരൂന്നിയതാണ് ഇന്ത്യന്‍ സെക്കുലറിസം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

വ്രണങ്ങള്‍ ഉണക്കുന്നതിനുപകരം അത് കൂടുതല്‍ പഴുപ്പിക്കുന്ന ശ്രമങ്ങള്‍ ക്ഷന്തവ്യമല്ല.  അതുകൊണ്ടണ്ട് തന്നെയാണ് മുസ്ളിം സമരമുറകള്‍ സാമുദായിക ലക്ഷ്യങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചാകരുത് എന്ന് പറയുന്നത്.  സംശയത്തിന്റേയും വെറുപ്പിന്റെയും കനലുകള്‍ തല്ലിക്കെടുത്തികൊണ്ടണ്ടുള്ള സമരമുറകള്‍ മാത്രമാണ് അഭികാമ്യമായത്.  ജനാധിപത്യ ദേശീയോദ്ഗ്രഥന ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്നപരിഹാരം മാത്രമാണ് അവലംബനീയം.  ഇതിന് എല്ലാ സമുദായങ്ങളുടെയും സദ്മനഃസ്ഥിതി ആര്‍ജ്ജിച്ചെടുത്തുകൊണ്ടുള്ള പ്രശ്നപരിഹാരമേ കരണീയമായുള്ളൂ എന്ന മനോഭാവം വളര്‍ന്നുവരണം.  വര്‍ഗ്ഗീയമായ ധ്രൂവീകരണം ഏത് വിധേനയും തടയപ്പെടണം.  പൊതുപ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുസ്ളിംകള്‍ ചുക്കാന്‍ പിടിക്കേണ്ടണ്ടത്.

തങ്ങളുടെ മുന്നോട്ടുള്ള പാതയില്‍ ചരിത്രാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നത് ഇന്ത്യന്‍ മതേതരത്വത്തിന്റെ നിലനില്പിനും മുസ്ളിംങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ അഭ്യുന്നതിക്കും സഹായകരമാകും.  അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു:

(1)ഇന്ത്യന്‍ ഫാഷിസ്റുകളുടെ മുഖ്യ പ്രത്യയശാസ്ത്രപദ്ധതി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുംവിധം ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും അഴിച്ചുവിടുകയാണ്.  ഭിന്നിപ്പും വിയോജിപ്പും സൃഷ്ടിക്കുന്ന പദ്ധതികളില്‍നിന്ന് പരമാവധി വിട്ട്നില്ക്കലും മതസമുദായങ്ങളുടെ ഐക്യം ലക്ഷ്യമാക്കുന്നതും സൌഹാര്‍ദ്ദത പുലരുന്നതുമായ ഒരു ബഹുസ്വരസമൂഹം സൃഷ്ടിക്കലുമാകണം നീതിമാന്മാര്‍ ലക്ഷ്യംവെക്കേണ്ടണ്ടത്.

(2)വേറിടല്‍ രാഷ്ട്രീയം കയ്യൊഴിക്കപ്പെടണം.  സാമുദായികമെന്ന് മാത്രം വിവക്ഷിക്കാവുന്ന അജണ്ടകളില്‍നിന്ന് വഴുതിമാറി സമൂഹത്തിന്റെ മൊത്തം നന്മക്കും ഉദ്ഗ്രഥനത്തിനും ഉതകുന്ന പരിപാടികള്‍ ഏറ്റെടുക്കണം.

(3)രാജ്യത്ത് നടക്കുന്ന മൊത്തം മനുഷ്യാവകാശ പോരാട്ടങ്ങളിലും സാമൂഹിക നീതിക്കായുള്ള സമരങ്ങളിലും സജീവമായി പങ്കാളികളാവുക.  ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെയാണ്, സാമുദായിക വികാരങ്ങള്‍ ഇളക്കിവിട്ടല്ല, നേരിടേണ്ടണ്ടത്.  ഭരണകൂടത്തിന്റെ ഫാഷിസ്റ്റ്-വത്കരണങ്ങളെ ചെറുക്കാനും വേറെ കുറുക്കുവഴികളില്ല.

(4)സാമുദായികമായ വിവേചനങ്ങളെപ്പോലും നേരിടേണ്ടത് സാമുദായികമായല്ല; സെക്കുലര്‍ ശക്തികളെ വളര്‍ത്തിയെടുത്തും ബോധവല്ക്കരണത്തിലൂടെയും ക്രിയാത്മകമായ മീഡിയ ഇടപെടലുകളിലൂടെയുമാണ്.

(5)വാര്‍ത്തകളെ പക്ഷപാതപരമായി വ്യാഖ്യാനിക്കുകയാണ് ഫാഷിസ്റ്റുകളുടെ പദ്ധതികളിലൊന്ന്.  മുഖ്യധാരാമാധ്യമങ്ങളെ ഇതിനായി അവര്‍ ഫലപ്രദമായുപയോഗിക്കുന്നു.  സെക്കുലര്‍ ശക്തികളുമായി ചേര്‍ന്ന് ബദല്‍ മീഡിയാ സംസ്കാരത്തിനായി യത്നിക്കണം.

(6)അനിയന്ത്രിതമായ ബഹുഭാര്യത്വം, മുത്തലാഖ് പോലുള്ള അനിസ്ളാമിക പ്രവണതകളെ ശരീഅത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ഭോഷ്കാണ്.  സങ്കുചിത മതവ്യാഖ്യാനങ്ങള്‍ മാറ്റിവെച്ച് നീതിയെ അടിസ്ഥാനമാക്കിയുള്ള കുടുംബനിയമപരിഷ്ക്കരണത്തിന് സമുദായ നേതൃത്വം മുന്നിട്ടിറങ്ങണം.

(7)കാലിക പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുംവിധം ഇസ്ളാമിയ കോളേജുകളിലെ കരിക്കുലം സമഗ്രമായി പരിഷ്ക്കരിക്കുകയും മദ്ധ്യകാല രചനകളെ മാത്രം അവലംബമാക്കി വേദവ്യാഖ്യാനം ചമക്കുന്ന പദ്ധതി ഉപേക്ഷിക്കുകയും വേണം.  വിജ്ഞാനത്തെ ഭൌതികം, ആത്മീയം എന്നിങ്ങനെ കൃത്രിമമായി പകുത്തുകൊണ്ട് ദൈവശാസ്ത്രത്തിനും ആചാരനുഷ്ഠാനങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കിയും ശാസ്ത്രസാങ്കേതിക മേഖലകളെ മൂല്യനിരാസ്സത്തിലേക്ക് തള്ളിവിടുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം തിരുത്തണം.  ബഹുമത സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ പരമാവധി ലഘൂകരിക്കാനുതകുന്ന പാഠങ്ങള്‍ അഭ്യസിപ്പിക്കുക.  ചിന്താസ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന പ്രവണതകള്‍ അവസാനിപ്പിക്കുക.

(8)ചരിത്രത്തിന്റെ വര്‍ഗ്ഗീയ വ്യാഖ്യാനങ്ങളില്‍ നിന്നാണ് വര്‍ഗ്ഗീയ വാദങ്ങള്‍ ഊര്‍ജ്ജം വലിച്ചെടുക്കുന്നത്.  ചരിത്രത്തിന്റെ മതേതര വ്യാഖ്യാനമാണ് ഈ പ്രവണതയെ ചെറുക്കാന്‍ ഉപയോഗിക്കേണ്ടത്.

(9)സമൂഹത്തില്‍ സംശയത്തിന്റെ പുകമറകള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള വാക്കും പ്രവര്‍ത്തിയും അവസാനിപ്പിക്കണം.  പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കിയും സാമൂഹിക നന്മ ലക്ഷ്യമാക്കി ജനകീയ പ്രശ്നങ്ങളിലിടപ്പെട്ടു കൊണ്ടും പൊതുസമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുക.

(10)ശക്തമായൊരു അന്തര്‍മത (Intra-faith) മതാന്തര (interfaith) ഡയലോഗ് സംസ്കാരം വളര്‍ത്തിയെടുക്കുക. നന്മയിലും നീതിയിലും ഐക്യപ്പെട്ടു കൊണ്ടണ്ട് അക്രമത്തേയും അനീതിയേയും ചെറുക്കുക എന്നതാകണം ഈ ഡയലോഗുകളുടെ മുഖ്യപ്രമേയം.

കുറിപ്പുകള്‍

1.ആനന്ദ്, അഭയാര്‍ത്ഥികള്‍, ഡി.സി. ബുക്സ്: കോട്ടയം, 1986, പേ. 183
2.ആനന്ദ്, Ibid,  പേ. 248
3.Abul Ala Maududi, Political Theory of Islam, In Khurshid Ahmed (Ed.), Islam: Its Meaning and Message, Islamic Council of Europe: London, 1976, p. 159-161
4.Lipset, Seong and Torres, A Comparative Analysis of the Social Requisites of Democracy, International Social Science Journal, vol. 136 (May 1993), p. 29
5.Cited in Roland Bainton, Here I Stand: A Life of Martin Luther, Mentor: New York, 1977
6.Robin B. Wright, "Islam and Liberal Democracy: Two Visions of Reformation," Journal of Democracy, April 1996, p. 65-67
7.Gunnar Myrdal, Asian Drama, Penguin: Harmondsworth, 1968, p. 78
8.Ibid, p. 80
9.John L. Esposito and John O. Voll, Islam and Democracy, Oxford University Press: Oxford, 1996, 232 pages
10.Abdulkarim Soroush, Reason, Freedom and Democracy in Islam (Tr: Mohmoud Sadri and Ahmad Sadri), Oxford University Press: Oxford, 2000, p.134
11.Syed Mohammad Bahrul Uloom, Islam, Democracy and the Future of Iraq, In Richard Bulliet (Ed), Under         Siege: Islam and Democracy, Middle East Institute, Columbia University, 1994, p.24-31. See also John Esposito, Islam and Democracy, Oxford University Press: Oxford, 1996
12.ഖുര്‍ആന്‍ 41:34, 42:40, 24:22, 7:199
13.ഖുര്‍ആന്‍ 22:40, 30:22, 2:148, 5:48, 11:118119
14.ഖുര്‍ആന്‍ 5:8, 6:108, 29:46, 5:2, 4:3, 60:8
15.ഖുര്‍ആന്‍ 53:26, 10:18, 6:51, 2:79, 9:34, 9:31
16.ഖുര്‍ആന്‍ 2:105, 3:74, 35:2, 38:9, 39:38, 40:7, 43:32
17.ഖുര്‍ആന്‍ 49:13, 2:148, 2:135136, 43:22, 30:22
18.ഖുര്‍ആന്‍ 3:75, 3:113114, 3:199, 4:162, 5:66, 7:168, 5:8283, 57:27, 2:62
19.Constituent Assembly Debates, Vol. VII, Government of India Publications: New Delhi, 1948, p. 38
20.Jawaharlal Nehru, An Autobiography, Oxford University Press: Oxford, 1990 (1936), p.136
21.The Indian Quarterly Register, 1927, Vol. I, (Edited: Nripendra Nath Mitra), p.37
22.Margnerite Dove, Fortified Future: The Conflict Over Congress Ministries in British India 1933-1937, Chanakya Publications: Delhi, 1987, p. 462
23.Constituent Assembly Debates, May 26, 1949, Vol. VIII, p. 350
24.Jawaharlal Nehru, Op. Cit., p. 138
(2010 ഡിസംബര്‍ ലക്കം പച്ചക്കുതിര മാസികയില്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്)

3 comments:

  1. വ്രണങ്ങള്‍ ഉണക്കുന്നതിനുപകരം അത് കൂടുതല്‍ പഴുപ്പിക്കുന്ന ശ്രമങ്ങള്‍ ക്ഷന്തവ്യമല്ല. അതുകൊണ്ടണ്ട് തന്നെയാണ് മുസ്ളിം സമരമുറകള്‍ സാമുദായിക ലക്ഷ്യങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചാകരുത് എന്ന് പറയുന്നത്. സംശയത്തിന്റേയും വെറുപ്പിന്റെയും കനലുകള്‍ തല്ലിക്കെടുത്തികൊണ്ടണ്ടുള്ള സമരമുറകള്‍ മാത്രമാണ് അഭികാമ്യമായത്. ജനാധിപത്യ ദേശീയോദ്ഗ്രഥന ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്നപരിഹാരം മാത്രമാണ് അവലംബനീയം. ഇതിന് എല്ലാ സമുദായങ്ങളുടെയും സദ്മനഃസ്ഥിതി ആര്‍ജ്ജിച്ചെടുത്തുകൊണ്ടുള്ള പ്രശ്നപരിഹാരമേ കരണീയമായുള്ളൂ എന്ന മനോഭാവം വളര്‍ന്നുവരണം. വര്‍ഗ്ഗീയമായ ധ്രൂവീകരണം ഏത് വിധേനയും തടയപ്പെടണം. പൊതുപ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുസ്ളിംകള്‍ ചുക്കാന്‍ പിടിക്കേണ്ടണ്ടത്.

    ReplyDelete
  2. വായിച്ചു. കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. മതവിഭാഗങ്ങള്‍ തമ്മില്‍ നിലനില്ക്കുന്ന അവിശ്വാസം, മുന്‍വിധി, തെറ്റിദ്ധാരണ എന്നിവ അകറ്റാന്‍ ബോധപൂര്‍വകമായ ശ്രമങ്ങള്‍ എല്ലാ മതനേതൃത്വങ്ങളുടെയും ഭാഗത്തുനിന്നുണ്ടണ്ടാവേണ്ടണ്ടതുണ്ടണ്ട്. സ്നേഹത്തിലൂടെയും പരസ്പര ആദരവിലൂടെയും ശാശ്വതമായ ശാന്തിസംസ്കാരം ഇവിടെ വളര്‍ത്തിയെടുക്കാനുള്ള ബാദ്ധ്യത എല്ലാ മതനേതാക്കള്‍ക്കുമുണ്ടണ്ട്.
    ഇതു തന്നെ...

    കാക്കുന്നു അടുത്ത പോസ്റ്റിനായി

    ReplyDelete